കാരുണ്യത്തിന്റെയും ആർദ്രതയുടെയും സാധുജന പരിപാലനത്തിന്റെയും മുഖമുദ്രയായി മധ്യകേരളത്തിലുടനീളം സേവനം ചെയ്തു കടന്നുപോയ മോൺ. ജോസഫ് പഞ്ഞിക്കാരനച്ചന്റെ വീരസുകൃതങ്ങളെ അംഗീകരിച്ച് മാർപാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരിക്കുകയാണ്. കത്തോലിക്കാ സഭ പ്രാർഥനാപൂർവം കാത്തിരുന്ന ഈ പ്രഖ്യാപനം 2025 ഡിസംബർ 18ന് റോമിൽ നടത്തിയപ്പോള്‍ ആതുരശുശ്രൂഷാപാതയിലൂടെ ഒരു വൈദികശ്രേഷ്ഠൻ ‘പുണ്യയാത്ര’ നടത്തുമ്പോള്‍ ദൈവം അതിനെ എങ്ങനെയാണ് അംഗീകരിക്കുന്നത് എന്നതിന്റെ തെളിവായിട്ടാണ് ഈ ധന്യൻ പദവി പ്രഖ്യാപനത്തെ വിശ്വാസസമൂഹം കാണുന്നത്.
1888 സെപ്റ്റംബർ 10ന് ചേർത്തലയിൽ ഉഴുവ ഗ്രാമത്തിലെ പഞ്ഞിക്കാരൻ കുടുംബത്തിൽ ജനിച്ച പഞ്ഞിക്കാരനച്ചന്‍ തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽനിന്ന് ചരിത്രത്തിൽ എംഎ നേടിയതിനു ശേഷമാണ് വൈദികനാകാൻ തീരുമാനിക്കുന്നത്. 1913ല്‍ ശ്രീലങ്കയിലെ കാൻഡി സെമിനാരിയിൽ വൈദികപഠനം ആരംഭിച്ച ജോസഫ് 1918ല്‍ വൈദികനായി നാട്ടിലെത്തി. അദ്ദേഹത്തിന്റെ അക്കാദമിക പരിശീലനത്തിന് അനുസൃതമായി ആലുവ സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപക ജോലിയാണ് രൂപത അദ്ദേഹത്തിന് ആദ്യം നൽകിയത്. അധ്യാപകവൃത്തിയോട് അത്ര താത്പര്യമില്ലാതിരുന്നതിനാൽ മൂന്നുവർഷത്തിനുശേഷം ജോലി രാജിവച്ചു.
വേദപ്രചാരസംഘവും കോതമംഗലവും
1921ൽ എറണാകുളം രൂപതയിൽ വേദപ്രചാരസംഘം ആരംഭിച്ചപ്പോൾ അതിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായത് ജോസഫ് പഞ്ഞിക്കാരനച്ചനാണ്. ഈ ദൗത്യത്തോടനുബന്ധിച്ച് അദ്ദേഹം കോതമംഗലം സന്ദർശിച്ചപ്പോഴാണ് ഈ പട്ടണത്തിനു ചുറ്റും അന്നുണ്ടായിരുന്ന കാർഷിക കുടിയേറ്റ ഗ്രാമങ്ങളിലെ ബുദ്ധിമുട്ടുകളും മാരകങ്ങളായ പകർച്ചവ്യാധികളും ഇവിടത്തെ മനുഷ്യരെ എത്ര നിസഹായരും നിരാലംബരുമാക്കുന്നു എന്ന് പഞ്ഞിക്കാരനച്ചന്‍ നേരിൽ കണ്ടറിയുന്നത്. കിഴക്കേ കോതമംഗലം, നെല്ലിമറ്റം (1914), ഊന്നുകല്‍ (1928), വെളിയേൽച്ചാൽ (1929), നാടുകാണി (1931), ഇഞ്ചൂർ (1931), കീരംപാറ (1933), പൂയംകുട്ടി, മാലിപ്പാറ എന്നീ പ്രദേശങ്ങളിലാണ് കുടിയേറ്റം വഴി കോതമംഗലത്തിനു ചുറ്റുമായി രൂപംകൊണ്ട കാർഷികഗ്രാമങ്ങൾ സ്ഥിതിചെയ്തിരുന്നത്. ഒന്നാം ലോകയുദ്ധം ഏൽപ്പിച്ച ആഘാതവും ഐറിഷ് പനി വ്യാപകമായി പടർന്നുപിടിച്ചതോടെ ആരോഗ്യമേഖലയിലുണ്ടായ ഉലച്ചിലും 1924ലെ മഹാപ്രളയത്തിലുണ്ടായ കെടുതികളും ആവർത്തിച്ച് പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്ന വസൂരിയും മലമ്പനിയും ഈ കാർഷികഗ്രാമങ്ങളിലെ മനുഷ്യജീവിതം ദുഃസഹമാക്കി മാറ്റി. അതിനാൽ വേദപ്രചാരസംഘത്തിന്റെ ജോലിക്ക് കോതമംഗലത്ത് എത്തുമ്പോഴും ഫാ. ജോസഫിന്റെ മുഖ്യശ്രദ്ധയും പരിഗണനയും ഈ കാർഷിക കുടിയേറ്റഗ്രാമങ്ങളിലെ രോഗികളെ പരിചരിക്കുന്നതിനും അവരുടെ കണ്ണീരൊപ്പുന്നതിലും ആയിരുന്നു. ഇത് കോതമംഗലം, മാറാടി, മുതലക്കോടം, കരിമണ്ണൂർ വരെ വ്യാപിച്ചുകിടന്ന ശുശ്രൂഷ ശൃംഖലയായി മാറിയിരുന്നു.
ഒന്നാം ലോകയുദ്ധത്തിൽ ഉപയോഗിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ ഇംഗ്ലീഷ് മരുന്നുകൾ മാറാരോഗങ്ങൾ പരിഹരിക്കാനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. 1925ൽ റോമിൽ നടന്ന ജൂബിലിവത്സര ആഘോഷത്തിൽ മാർ അഗസ്റ്റിൻ കണ്ടത്തിലിനോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞ പഞ്ഞിക്കാരനച്ചന്‍ യൂറോപ്പിലെ ചികിത്സാരീതികൾ നേരിട്ടു കാണാനുള്ള അവസരവുംകൂടി കൈവന്നു. 1927 വരെ റോമിലെ ആഞ്ചലിക്കും യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനൻ നിയമം എന്നിവയിൽ ഉന്നതബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കാൻ അദ്ദേഹം ചെലവഴിച്ച നാളുകൾ ആധുനിക ചികിത്സാരീതികളെക്കുറിച്ചുള്ള സാധ്യതകൾ പഠിക്കുന്നതിനും അവ തന്റെ പ്രധാന പ്രവർത്തനകേന്ദ്രമായിരുന്ന കോതമംഗലത്ത് ആരംഭിക്കുന്നതിനുംവേണ്ടി എന്തെല്ലാം ചെയ്യണമെന്ന ഒരന്വേഷണംകൂടി അദ്ദേഹം മനസിൽ നടത്തിയ അവസരംകൂടിയായിരുന്നു.
പഞ്ഞിക്കാരനച്ചനും പഞ്ചതല പ്രവർത്തനങ്ങളും
അഞ്ചു തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പ്രവർത്തനഘടനയാണ് റോമിൽനിന്നു കേരളത്തിലെത്തിയ ഫാ. ജോസഫ് പഞ്ഞിക്കാരൻ തന്റെ ശുശ്രൂഷകൾക്കായി ആസൂത്രണം ചെയ്തിരുന്നത്. ആദ്യശ്രദ്ധ പത്രപ്രവർത്തനരംഗത്താണ് അദ്ദേഹം പതിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. 1927 ജൂലൈയിൽ എറണാകുളത്തുനിന്നു ‘സത്യദീപം’ എന്ന പേരിൽ അദ്ദേഹം തുടങ്ങിയ വാരിക അന്നത്തെ യൂറോപ്പിലെ പല വാരികകളുടെയും മാതൃകയിലാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 1936ല്‍ മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തയുടെ ജൂബിലി സ്മാരകമായി ആരംഭിച്ച ‘മലബാർ മെയിൽ’ എന്ന ദിനപത്രം പഞ്ഞിക്കാരനച്ചന്റെ പ്ലാനുകളനുസരിച്ചാണ് പ്രസിദ്ധീകരിച്ചിരുന്നത്.
സാധുജന പരിപാലനവും രോഗീപരിചരണവും തന്റെ ജീവിതദൗത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളായി കണ്ടിരുന്ന പഞ്ഞിക്കാരനച്ചന്‍ 1928ൽ സ്ഥാപിതമായ "സാധുജന സംരക്ഷണസംഘ'ത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റുകൊണ്ട് സാധുക്കളെയും അശരണരെയും ശക്തീകരിക്കുന്ന കർമപദ്ധതികൾ ആവിഷ്കരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 1928ൽ ഉഴുവയിൽ പാവപ്പെട്ടവരെ ശക്തീകരിക്കാനായി ചകിരിവ്യവസായ യൂണിറ്റ് അദ്ദേഹം ആരംഭിച്ചു.
തന്റെ വേദപ്രചാരസംഘ ജോലിയും സാധുജന സംരക്ഷണസംഘ ചുമതലകളും നിറവേറ്റുമ്പോഴും കോതമംഗലത്തെ കാർഷിക കുടിയേറ്റഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതവും രോഗങ്ങളും പഞ്ഞിക്കാരനച്ചന്റെ മനസിൽ നിറഞ്ഞുനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1929ല്‍ ധർമഗിരി ആശുപത്രി എന്ന പേരിൽ ഒരു രോഗീപരിചരണ കേന്ദ്രം അദ്ദേഹം കോതമംഗലത്ത് തുറക്കുന്നത്. പല ഘട്ടങ്ങളിലും രോഗീപരിചരണ ചുമതല ഒരു മടുപ്പും കൂടാതെ പഞ്ഞിക്കാരനച്ചന്‍ തന്നെയാണ് നിർവഹിച്ചിരുന്നത്.
1934ൽ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ച ധർമഗിരി ആശുപത്രി ഉദ്ഘാടനംചെയ്തു. ഈ സമയത്തുതന്നെ ഒരു രോഗീപരിചരണ യൂണിറ്റ് അങ്കമാലിയിലും ആരംഭിച്ചു. ഒരു സന്യാസിനീ സമൂഹത്തിന്റെ സേവനം കൂടാതെ രോഗീപരിചരണ ശുശ്രൂഷ കാര്യക്ഷമമായി നടത്തുക സാധ്യമല്ലെന്നു ബോധ്യമായതിനാൽ അദ്ദേഹം ഏതാനും യുവതികളെ നഴ്സിംഗ് പരിശീലനത്തിനായി 1939ൽ വിവിധ സ്ഥലങ്ങളിലേക്കയച്ചു. അവർ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ നഴ്സിംഗ് പരിശീലനത്തിനുശേഷം വേണ്ട യോഗ്യതകളോടെ തിരിച്ചെത്തിയശേഷം 1944 ഒക്ടോബർ 31ന് ‘മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്’ എന്ന പേരിൽ അദ്ദേഹം ഒരു സന്യാസിനീ സമൂഹം സ്ഥാപിച്ചു. ഈ സന്യാസിനീ സമൂഹത്തിൽ ചേർന്ന സമർപ്പിത സഹോദരിമാരുടെ സഹായത്തോടെയാണ് പഞ്ഞിക്കാരനച്ചന്‍ രോഗീപരിചരണശുശ്രൂഷ കരിമണ്ണൂരിലും അങ്കമാലിയിലും ഉണ്ടായിരുന്ന ആശുപത്രികളിൽ ക്രമീകരിക്കുകയും സാധ്യമാക്കുകയും ചെയ്തിരുന്നത്. പിന്നീട് അത് വാഴക്കുളം, ആരക്കുഴ, പോത്താനിക്കാട്, മലബാർ, ലക്നൗ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കുകയുണ്ടായി. നിലവിൽ എണ്ണൂറോളം അംഗങ്ങളുള്ള സന്യാസിനീ സമൂഹമാണിത്.
ചരിത്രകാരനും സമുദായ നേതാവും
പഞ്ഞിക്കാരനച്ചന്റെ ‘ദ് സിറിയൻ ചർച്ച് ഇൻ മലബാർ’ എന്ന എംഎ പ്രബന്ധം നസ്രാണി ക്രൈസ്തവരുടെ ചരിത്രപരമായ ഉത്ഭവത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ആധികാരിക പ്രബന്ധങ്ങളിലൊന്നായിരുന്നു. അതു പിന്നീടു വിപുലീകരിച്ച് 1926ലെ ‘ഓറിയന്‍താലിയ ക്രിസ്ത്യാനാ’യിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ കേരളത്തിലെ നസ്രാണി ക്രൈസ്തവരെക്കുറിച്ച് വിദേശീയർ പഠിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക ചരിത്രകൃതിയായി മാറുകയുണ്ടായി. ഈ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് പാശ്ചാത്യ പഠനങ്ങളിലും ഉദ്ധരിച്ചിരിക്കുന്ന പ്രധാന കൃതിയാണിത്. സീറോമലബാർ സഭയുടെ കാനൻ നിയമത്തിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വന്നുനിൽക്കുന്നതും 1926-27കളിലെ പഞ്ഞിക്കാരനച്ചന്റെ കണ്ടെത്തലുകളിലാണ്. അദ്ദേഹത്തിന്റെ ചരിത്രാന്വേഷണത്തിന്റെ ഫലമായിട്ടാണ് ആലങ്ങാട്ടുനിന്ന് ഏഴാം നൂറ്റാണ്ടിലെ പാഹ്ലവി ലിഖിത കരിങ്കൽ കുരിശ് 1931ൽ കണ്ടെത്താൻ ഇടയായത്.
ഈ ചരിത്രാന്വേഷണവും പഠനങ്ങളും സമുദായത്തിന്റെ സ്വത്വബോധം രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ച വിശദമായ ചരിത്ര വിശകലനത്തിനും വഴിതുറക്കുകയുണ്ടായി. പണ്ഡിതോചിതമായ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഡബ്ലിൻ ദിവ്യകാരുണ്യ കോൺഗ്രസ്, കറാച്ചി കത്തോലിക്ക ആക്ഷൻ കോൺഗ്രസ്, മൈലാപ്പൂർ അഖിലേന്ത്യ കാത്തലിക് കോൺഗ്രസ്, മദ്രാസ് മരിയൻ കോൺഗ്രസ് മുതലായ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ സീറോമലബാർ സഭയെ പ്രതിനിധീകരിച്ചു പ്രസംഗിച്ച പഞ്ഞിക്കാരനച്ചന്‍ ഈ സമുദായത്തിന്റെ ദേശീയ ശബ്ദം തന്നെയായിരുന്നു. എകെസിസിയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഈ സംഘടനയുടെ അതിരമ്പുഴ വാർഷിക സമ്മേളനത്തിൽ അധ്യക്ഷനുമായിരുന്നു.
പഞ്ഞിക്കാരനച്ചന്റെ സേവനത്തെ അഭിനന്ദിച്ച മാർപാപ്പ അദ്ദേഹത്തിന് ‘ബേനെ മേരേന്തി’ എന്ന മെഡലും 1936ൽ ‘പേപ്പൽ ചേംബർലയിൻ’ എന്ന ബഹുമതിയും നൽകി ആദരിച്ചു. 1949 നവംബർ നാലിന് നിത്യസമ്മാനത്തിനു വിളിക്കപ്പെട്ടപ്പോള്‍ അശരണരായ ആയിരങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. എന്നാല്‍, അദ്ദേഹം ധന്യനായി ഉയർത്തപ്പെട്ടിരിക്കുന്നു എന്ന വാർത്തയറിഞ്ഞ് അനേകായിരങ്ങള്‍ ഇന്ന് ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നു.
പഞ്ഞിക്കാരനച്ചന്റെ ജീവിതംകൊണ്ടും പുണ്യംകൊണ്ടും സ്പർശിക്കപ്പെട്ട ഈ നാടും ഈ നാട്ടിലെ അനേകായിരങ്ങളും അദ്ദേഹത്തിന്റെ മധ്യസ്ഥതയാൽ അനുഗ്രഹം കിട്ടിയ പതിനായിരങ്ങളും കത്തോലിക്കാ സഭയോടൊപ്പം, കോതമംഗലം രൂപതാ കുടുംബത്തോടൊപ്പം ദൈവത്തിനു നന്ദി പറയാൻ 2026 ജനുവരി 31ന് 2.30ന് വിശുദ്ധ കുര്‍ബാനയില്‍ ഒരുമിക്കുമ്പോള്‍ ഒരു നാടാകെ ആനന്ദിക്കുകയാണ്, ഒരു ധന്യനെ തങ്ങള്‍ക്ക് കിട്ടിയതിൽ. തങ്ങളുടെ വേദനകളും രോഗങ്ങളും നിസഹായതയുമെല്ലാം ദൈവസമക്ഷം സമർപ്പിച്ച് തങ്ങൾക്കായി മാധ്യസ്ഥ്യം വഹിക്കാനായി ധന്യന്‍ പദവിയിലുള്ള ഒരു മധ്യസ്ഥനെ ലഭിച്ചതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം.